Sunday, October 5, 2014

പുതിയ പഴങ്കുട


അല്‍പ്പാക്ക് കുടയെന്ന് പേരുള്ളയീ മഹാ-
നനല്‍പമായ് സേവനം ചെയ്തുതന്നു.
ഏഴെട്ടു വത്സരം സേവനം ചെയ്തിവന്‍
ഏഴയായ് മാറിക്കഴിഞ്ഞുവിന്ന്.
ഇല്ലിക്ക് താങ്ങായി നില്‍ക്കുന്ന രണ്ടുപേര്‍
വല്ലാതെ ക്ഷീണിച്ചടര്‍ന്നു തൂങ്ങി
കുടവൈദ്യനണ്ണാച്ചി കൈവിട്ട കേസ്സിവന്‍
പിടിയുള്ള വടി മാത്രമായി മാറി.
‘പുതുപുത്തന്‍ കുടയാക്കി മാറ്റി ഞാന്‍ തന്നിടാം
പാതി സ്വത്തിങ്ങോട്ടു തീറു നല്‍കീല്‍,
ശീലയും ഇല്ലിയും ലൊട്ടും ലൊടുക്കുകള്‍
കോലത്തില്‍ റീപ്ലേസ് ചെ’യ്തുനല്‍കാം.’
പാതവക്കത്തിരിക്കുമായണ്ണാച്ചി-
യോതിയപ്പോലെ കരാറുമാക്കി.
കുടയിന്നു കുട്ടപ്പനാക്കിത്തരാന്‍ നേരം
വടിയുടെ വൈരൂപ്യം പ്രകടമായി.
അണ്ണാച്ചി ചൊന്നിന്നു, ‘പൊണ്ണാ നീയെന്തിനീ
പൊണ്ണന്‍ മരക്കാല്‍ അവശേഷമാക്കി?
അമ്പതും കൂടി അഡീഷണല്‍ നല്‍കിയാ-
ലിമ്പമാക്കിത്തരാം ശങ്ക വേണ്ട.’
പഴയയെന്‍ കുട തന്‍റെ അവശേഷമില്ലാതെ
മുഴുവനാ പേരിലോന്‍ വിലസിടുന്നു.
ധരണിയിലെ പ്രസ്ഥാനമഖിലമെന്‍ കുടപോലെ
പരിണാമമേറ്റതുമൊരു സത്യമല്ലോ! 

No comments:

Post a Comment