Saturday, October 6, 2012

നരകഭാഷാഭ്രമം


കിളി പോലെയെന്മകനുമിംഗ്ലീഷ് ചിലയ്ക്കണം 
ചെളി കേറിയെന്മനം കലുഷമായി. .
നഗരത്തിലിംഗ്ലിഷ് സ്കൂളൊന്നു കണ്ടെത്തി
മകനെയതില്‍ ചേര്‍ക്കുവാന്‍ കളമൊരുക്കി.

കെട്ടിട ഫണ്ടിനാണെന്നുള്ള പേരിലാ-
യിട്ടു കൊടുക്കേണ്ടി വന്നു പത്ത്.
ഫീസായി പതിനഞ്ചു കൂടാതെ വേറെയും
ഫ്യൂസൂരി വിട്ടെന്നെ കശ്മലന്മാര്‍!

ആംഗലം വശമാക്കും കുഞ്ഞിനെയോര്‍ത്തു ഞാന്‍
തേങ്ങല്‍ അടക്കിയെല്ലാം സഹിച്ചു.
ആദ്യത്തെ നാളിലേ കിട്ടിയെന്‍ പൂമോന്
വാദ്ധ്യാരുടെ വകയായി രണ്ടു കൊട്ട്.
സായിപ്പിന്‍ ഭാഷയില്‍ മൂത്രമൊഴിക്കുവാന്‍
ആയില്ല എന്‍മകന്നന്നു ചൊല്ലാന്‍!

കാറ്റെന്നെഴുതീട്ടു കാറ്റെന്നു വായിക്കാ-
മൂറ്റമായ് മലയാള ഭാഷയെന്നും.
പൂച്ചയെന്നര്‍ത്ഥം ലഭിക്കുവാന്‍ സീയേറ്റി
പുച്ഛമാം ഇംഗ്ലീഷിതാകെ നാറ്റി!
നാശമീയിംഗ്ലീഷ് ഭോഷനാക്കിയെന്നെ
ഭൂഷണമല്ലാ നമുക്കിതൊട്ടും.
വണ്ടിക്കു കൂലിയും, യൂണിഫോം, പുസ്തകം
തെണ്ടി ഞാന്‍ പലവകച്ചിലവിനായി.
കടമേറെ പെരുകീട്ടു രക്ഷയില്ലെന്നായി
കുടിലതും വില്‍ക്കേണ്ട ഗതിയിലായി

നരകഭാഷാ ഭ്രമത്താലെയിന്നു ഞാ-
നരനാഴിയരിശിന്നു തെണ്ടിയായി.   

ബാധയിമ്മാതിരിയേല്‍ക്കും ജനത്തിനെ
നാഥനാം ദൈവം തുണച്ചിടട്ടെ!

No comments:

Post a Comment