Tuesday, October 1, 2013

ഒരു ബസ് യാത്ര

ഒരു ബസ് യാത്ര
എം. അബ്ദുല്‍റഹമാന്‍ ചാത്തമംഗലം

ഭാരിച്ച സഞ്ചിയും തോളിലേറ്റി
നാരില്ലാത്തലയില്‍ മുഷിപ്പ് പേറി
തെക്കോട്ട്‌ പോകുന്ന ബസ്സിലൊന്നില്‍
തിക്കിക്കയറി ഞാന്‍ വേച്ചു വേച്ച്.

ഭാരവും തൂക്കിപ്പിടിച്ചു നിന്നെന്‍
സാരമായ് ദേഹം തളര്‍ന്നുനില്‍ക്കേ
രണ്ടാളിരിക്കേണ്ട സീറ്റതൊന്നില്‍
മണ്ടിയാം പെണ്‍പിള്ളയൊന്നിരിപ്പൂ
ഇസ്തിരി വടിവൊത്ത ദേഹമായി
വിസ്തരിച്ചല്ലോ കിടന്നിടുന്നു!

കത്തും വിശപ്പില്‍ പൊരിഞ്ഞിടുമ്പോള്‍
മേത്തരം ഭോജ്യം ലഭിച്ച പോലെ
ഇട്ടു ഞാനെന്നെയാ സീറ്റിലേക്ക്
ഒട്ടുമേ വൈകാതെ പൊന്നുചേട്ടാ!

ചന്തിയില്‍ മുള്ള് തറച്ച പോലെ,
ചണ്ടിക്കകം കൊണ്ടെറിഞ്ഞ പോലെ,
ഭീതിപൂണ്ടുള്ള നേത്രങ്ങളോടെ
ചേതോഹരീമുഖം വീര്‍ത്തുവന്നു.
തെല്ലും രസിച്ചിടാ ദൃഷ്ടിയേറ്റ്
എല്ലുമെന്‍ മാംസവും വെന്തുപോയി!
ശബ്ദമില്ലാ പ്രഹരമൊന്നതേറ്റ്
സ്ഥബ്ധനായ് ഞാന്‍ പരിഭ്രാന്തനായി.

ഘോരമാം ദൃക്കില്‍ ഒളിഞ്ഞിരിക്കും
സാരമാം ഗുലുമാല്‍ മണത്തരിഞ്ഞേന്‍
നില്‍ക്കലാം ഭേദം അതെന്നു തോന്നി
തല്‍ക്കാലം ഞാനങ്ങെണീറ്റുനിന്നു.

ചാരത്ത് കമ്പിയില്‍ തൂങ്ങിനില്‍ക്കും
ചോരത്തുടിപ്പുള്ള കോമളാംഗന്‍ .
അക്ഷികളാല്‍ പെണ്‍ ക്ഷണിച്ചപാടേ
കക്ഷിയാ സീറ്റില്‍ ഇടംപിടിപ്പൂ!
മൊഞ്ചുള്ള നാണം കുണുങ്ങിയോനെ
കൊഞ്ചലാല്‍ പെണ്‍ വാനിലേക്കുയര്‍ത്തി.

വെട്ടിത്തിളങ്ങിടും മൊട്ടയായി
വട്ടനാമീ മുഷ്കനെ കണ്ടപാടേ
രോഷം മനസ്സില്‍ നുരഞ്ഞു പൊങ്ങി
ഭോഷയാം പെണ്ണിന്‍ വദനേ സുദൃശ്യം.

രോമങ്ങള്‍ തിങ്ങും ശിരസ്സ്‌ കണ്ടാല്‍
രോമാഞ്ചമാകുന്നത് സമ്മതിക്കാം,
സ്ഥാനത്തു നിന്നും കൊഴിഞ്ഞു വീണാല്‍
സ്ഥാനമാനങ്ങള്‍ കൊഴിഞ്ഞു വീഴും ,
ഏറ്റം വെറുക്കേണ്ടവനായി മാറും
നാറ്റം സഹിക്കാ ഗണത്തിലാവും.

രോമത്തിനൊട്ടും മഹത്വമില്ല
കാമത്തിന്‍ കണ്‍കളത് കാണ്മതില്ല.
രോമങ്ങള്‍ പേറും ശിരസ്സതല്ലോ
കേമന്‍ സദായെന്നതോര്‍ത്തു കൊള്‍ക!

No comments:

Post a Comment