Tuesday, October 15, 2013

വിവാഹപ്പരസ്യം

പൊന്നും പണവും പത്രാസ്സുമുള്ള
പെണ്ണൊന്നു കെട്ടുവാന്‍ മോഹമുണ്ട്.
സുന്നിയാവേണം നിര്‍ബന്ധമുണ്ട്,
എന്നാല്‍ പരസ്യമായ് തന്നെ വാങ്ങാം.
മഹറെത്ര വേണേലും തന്നുകൊള്ളാം,
മടി കൂടാ നല്‍കുകില്‍ പത്തിരട്ടി.
പതിനാറിലേറിയാല്‍ പ്രശ്നമില്ല,
പതിവുകളതൊട്ടും കുറക്കയില്ലേല്‍ 
പള്ളിക്ക് വിഹിതം കൊടുത്തിടാമേ
പക്ഷേയൊരു കണ്ടിഷന്‍ വേറെയുണ്ട്
പതറാതെ നല്‍കണമതുകൂടിയൊപ്പം
പതിവുകള്‍ തെറ്റിച്ചിടാതെ തന്നെ.

നിക്കാഹ് മലയാളമാക്കിയാലും
ഒക്കാത്ത പ്രശ്നങ്ങളൊന്നുമില്ല.
സല്‍ക്കാരം ജോറാക്കി തന്നെ വേണം
വില്‍ക്കാനിനി ബാക്കിയില്ലെങ്കില്‍ പോലും.
വേറെയിനി മക്കളൊന്നില്ലയെങ്കില്‍
ജോറായി കാര്യം അഭികാമ്യമായി!
പുതിയാപ്പിള വീട്ടിലേക്കുള്ളതെല്ലാം
പതിവിന്‍ പടി നല്‍കണം ശങ്കവേണ്ടാ.

അമ്മായി മോതിരം, കാര്‍ തുടങ്ങീ-
യമ്മാതിരി കാര്യങ്ങളൊക്കെ തന്നെ
നിലവാരമുള്ളതായ് തന്നെ വേണം,
വിലകേടിലാക്കാതെ നോക്കിടേണം.
നോമ്പും പെരുന്നാളിനുമുള്ളതെല്ലാം
മുമ്പേയൊരുക്കാന്‍ മറന്നിടല്ലേ.
അലമാരിടീവിയും ഫ്രിഡ്ജുമെല്ലാം
അവകാശമാമെന്‍റെതോര്‍മ്മ വേണം.
എല്ലാറ്റിനും കക്ഷിയൊരുക്കമാണേല്‍
തെല്ലുമേ വൈകേണ്ട, കത്ത് വിട്ടോ.
വില്ലും ശരങ്ങളും ഒക്കെ തന്നാല്‍
കൊല്ലുന്ന കാര്യവും നമ്മളേറ്റു!

No comments:

Post a Comment