Thursday, October 27, 2016

കേരളപ്പിറവിയാഘോഷം 2016 November 01



കേരളീയനാണ് കേരളമതിന്‍റെ പൊന്നുതന്ത,
പരശുരാമനാണിതിന്‍റെ തന്തയെന്നത് വേറെ ചിന്ത,
കേരവൃക്ഷത്തെയിതിന്‍റെ തന്തയാക്കീടുകിലെന്താ?
തന്തയേയില്ലെങ്കിലെന്താണെന്നതാണിന്നെന്‍റെ ചിന്ത.
ഭാഷയെന്ന പേരിലന്ന് കാര്യമെല്ലാം നാശമൊക്കി
ഭോഷരാം ചങ്ങാതിമാരേ, എന്തിനിതുമാഘോഷമാക്കി
ഭോഗതൃഷ്ണയേറി നമ്മള്‍ പൂഴിയും വാരിയൊടുക്കി
ഭാരതപ്പുഴ പോലുമിന്നു പന്തുകളി മൈദാനമാക്കി.
നാല്‍പ്പതിന്‍റെ മേലെ നാല് നദികളുള്ള നാടിതല്ലോ!
നാക്ക് നനയാന്‍ തുള്ളിനീരില്ലാതെയായത്‌ കഷ്ടമല്ലോ!
അരി ലഭിക്കാന്‍ ആന്ധ്ര പോലെ മറ്റു സംസ്ഥാനങ്ങളല്ലോ!
കറിയൊരുക്കാനാശ്രയിക്കാന്‍ അപ്പുറത്തണ്ണാച്ചിയല്ലോ!
തേങ്ങയില്ല, മാങ്ങയില്ല, തേങ്ങയിടുവാനാളുമില്ല!
തേങ്ങുകയല്ലാതെയിനിയൊരു രക്ഷയില്ലായെന്നതല്ലോ!
കത്തി വടിവാളേന്തിയിട്ട് കുത്തുവാന്‍ സങ്കോചമില്ല
ഇത്തിരിയൊരു ചിന്തയില്ലാതായി നമ്മള്‍ മാറിയല്ലോ!
തന്തയില്ലാത്ത പണിക്കു ചേര്‍ന്നതാണിന്നത്തെ പോക്ക്,
മുന്തിയതാണെന്‍റെയീ  വാക്കെന്ന കാര്യമതല്ലെ നോക്ക്.
അന്ത്യമില്ലാതെ മൊഴിയാനുണ്ടെനിക്കൊരു പാട് വാക്ക്
സന്ധ്യയാകുവോളാവും ചിന്തിച്ച സമയമതൊക്കെ പോക്ക്!

----അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാരകത്ത്--

No comments:

Post a Comment